കൊച്ചി: വിദ്വേഷത്തിനും കലാപത്തിനും വംശഹത്യയെ പ്രേരിപ്പിക്കാനും കലയെ ഉപയോഗിക്കുന്ന കാലത്ത് അതിനെ ചെറുക്കാനുള്ള നിലമൊരുക്കാന്‍ കൊച്ചി മുസിരിസ് ബിനാലെയ്ക്കു കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ കൊച്ചി ബിനാലെയുടെ ആറാം പതിപ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യേകം സജ്ജമാക്കിയ കുരുത്തോല വിളക്ക് കൊളുത്തിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതേസമയംതന്നെ വേദിയിലിരുന്ന എല്ലാ വിശിഷ്ട വ്യക്തികളും ചേര്‍ന്ന് 20 വിളക്കുകളും തെളിച്ചു. കേരളത്തെ താറടിക്കുന്ന സിനിമകള്‍ക്ക് അംഗീകാരം നല്‍കിയതിലൂടെ പുരസ്കാരങ്ങളുടെ പ്രാധാന്യംതന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇത്തരം കാര്യങ്ങള്‍ ചെറുക്കപ്പെടാനുള്ള ശ്രമങ്ങള്‍ക്കു നിലമൊരുക്കാന്‍ ബിനാലെയ്ക്കു കഴിയണം. ബിനാലെയുടെ നടത്തിപ്പിലൂടെ അന്താരാഷ്ട്രതലത്തിലുള്ള പരിപാടികള്‍ നടത്താനുള്ള സംസ്ഥാനത്തിന്റെ കഴിവാണു പ്രകടമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി. രാജീവ്, ഹൈബി ഈഡന് എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, കെ. ജെ. മാക്സി, മേയര്‍ എം. അനില്‍കുമാര്‍, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, മുന്‍ മന്ത്രി കെ.വി. തോമസ്, മ്യൂസിയം-പുരാരേഖ വകുപ്പ് അഡി. ചീഫ് സെക്രട്ടറി രാജന് ഖൊബ്രഗഡെ, ടൂറിസം സെക്രട്ടറി കെ. ബിജു, ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്, കെഎംബി പേട്രണ്‍ എം.എ. യൂസഫലി, ട്രസ്റ്റ് അംഗങ്ങളായ അദീബ് അഹമ്മദ്, ബിനാലെ ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ ഡോ. വി. വേണു, സിഇഒ തോമസ് വര്‍ഗീസ്, പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ക്യൂറേറ്റര്‍ നിഖില്‍ ചോപ്ര തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്നുമുതല്‍ പൊതുജനങ്ങള്‍ക്ക് ബിനാലെ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിക്കാം
ടിക്കറ്റ് നിരക്കുകൾ
ബിനാലെ സന്ദർശിക്കാനുള്ള നിരക്കുകള്‍ പ്രഖ്യാപിച്ചു. 18 വയസ് മുതല്‍ 60 വയസ് വരെയുള്ളവര്‍ക്ക് 200 രൂപയാണ് ഒരു ദിവസത്തെ ടിക്കറ്റ് നിരക്ക്. തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കുന്ന വിദ്യാര്‍ഥികള്‍ക്കും 60 വയസിനുമേല്‍ പ്രായമുള്ള മുതിര്‍ന്നവര്‍ക്കും 100 രൂപയാണു നിരക്ക്. പത്തു വയസ് വരെയുള്ള കുട്ടികള്‍ക്കു പ്രവേശനം സൗജന്യമാണ്.
ഒരാഴ്ചത്തേക്കുള്ള ടിക്കറ്റും ലഭ്യമാണ്. വയോജനങ്ങള്‍ക്കും വിദ്യാർഥികള്‍ക്കും ഒരാഴ്ചത്തേക്ക് 500 രൂപയാണു ടിക്കറ്റ് നിരക്ക്. മറ്റുള്ളവര്‍ക്ക് 1000 രൂപയും.
ആസ്പിന്‍വാള്‍ ഹൗസ് (കയര്‍ ഗോഡൗണ്‍, ഡയറക്ടേഴ്സ് ബംഗ്ലാവ്), ആനന്ദ് വെയര്‍ഹൗസ്, എസ്എംഎസ് ഹാള്‍, 111 മര്‍ക്കസ് ആന്‍ഡ് കഫെ, ദര്‍ബാര്‍ ഹാള്‍ (നിലവില്‍ സൗജന്യം), പെപ്പര്‍ ഹൗസ്, സ്പേസ് (ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്) ഐലൻഡ് വെയര്‍ഹൗസ് എന്നിവിടങ്ങളിലെ പ്രദര്‍ശനങ്ങള്‍ക്കു ടിക്കറ്റ് നിര്‍ബന്ധമാണ്. ആകെയുള്ള 22 വേദികളില്‍ ബാക്കിയുള്ളവയിലെ പ്രദര്‍ശനങ്ങള്‍ സൗജന്യമാണ്.